ദുബായ്:(gcc.truevisionnews.com) ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന് മറുപടിയായി ഇറാൻ അയൽരാജ്യങ്ങളായ ബഹ്‌റൈനിലും കുവൈറ്റിലും ശക്തമായ ഡ്രോൺ ആക്രമണം നടത്തി. ഇതോടെ മേഖലയിലെ സംഘർഷം മുപ്പത്തിയഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോൾ യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
കുവൈറ്റിലെ സുപ്രധാന മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന 'മിനിസ്ട്രി കോംപ്ലക്സ്' ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. ഇതിനെത്തുടർന്ന് രാജ്യത്തെ വൈദ്യുതി-ജലവിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം തടസ്സപ്പെട്ടു. എന്നാൽ വിമാനത്താവളത്തിന് നേരെയുള്ള ആക്രമണശ്രമം പ്രതിരോധ സംവിധാനങ്ങൾ തകർത്തു.
ബഹ്‌റൈനിലെ പ്രമുഖ ഇന്ധന കമ്പനിയായ 'ബാപ്‌കോ'യുടെ റിഫൈനറിക്ക് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വൻ തീപിടുത്തമുണ്ടായി. ഇറാൻ സമാധാന കരാറിന് തയ്യാറായില്ലെങ്കിൽ രാജ്യം നശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി. ടെഹ്‌റാനിൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക നേതാക്കളെ വധിച്ചതായി ട്രംപ് വെളിപ്പെടുത്തി.
തങ്ങൾക്കെതിരെയുള്ള ആക്രമണം തുടർന്നാൽ മേഖലയെ ഒന്നടങ്കം ബാധിക്കുന്ന തരത്തിൽ ആണവ വികിരണ ഭീഷണി ഉണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇത് ജിസിസി രാജ്യങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. യുഎസ് സൈനിക താവളങ്ങൾക്കും സഖ്യരാജ്യങ്ങൾക്കും നേരെ ഇനിയും ആക്രമണമുണ്ടാകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചതോടെ ഗൾഫ് മേഖല അതീവ ജാഗ്രതയിലാണ്.
Iran's drone attack in the Gulf region; Massive damage in Kuwait and Bahrain

































