കുവൈത്ത് സിറ്റി: ( gcc.truevisionnews.com ) രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നലെ പുനരാരംഭിച്ചു. കുവൈത്ത് എയർവേയ്‌സ് ആദ്യദിനം 35 സർവീസുകളാണ് നടത്തിയത്. ഇന്നലെ രാവിലെ 8 മുതൽ കുവൈത്ത് എയർപോർട്ടിലെ ടി4, ടി5 ടെർമിനലുകളിൽ നിന്ന് വിമാനങ്ങൾ പറന്നുതുടങ്ങി.
കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി തുടങ്ങി 13 പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ ലണ്ടൻ, റിയാദ് തുടങ്ങി 35 സെക്ടറുകളിലേക്കു കൂടി വിവിധ വിമാന കമ്പനികൾ സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ യാത്രാ ക്ലേശത്തിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യാത്രക്കാർക്ക് കൂടുതൽ സുഗമമായ നടപടിക്രമങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ടെർമിനൽ 5ൽനിന്ന് ജസീറ എയർവേയ്‌സിന്റെ സർവീസുകളും തടസ്സമില്ലാതെ നടന്നു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷത്തെ തുടർന്ന് വ്യോമ പാത അടച്ചതിനാൽ ഫെബ്രുവരി 28 മുതൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു.
Content Highlight: kuwait international airport resume flight services































