റിയാദ്: (gcc.truevisionnews.com) അതിർത്തികൾ വഴി നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾക്കെതിരെ കർശന നടപടികളുമായി സൗദി അറേബ്യ. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ കര, നാവിക, വ്യോമ അതിർത്തികൾ വഴി കടത്താൻ ശ്രമിച്ച ആയിരത്തിലധികം കള്ളക്കടത്ത് കേസുകളാണ് സൗദി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടിയത്.
ഏപ്രിൽ 18 ശനിയാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ആകെ 1,008 കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 62 കേസുകൾ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ടവയാണ്. വൻതോതിലുള്ള മയക്കുമരുന്ന് ശേഖരമാണ് ഈ പരിശോധനകളിൽ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
മയക്കുമരുന്നിന് പുറമേ, സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ നിയമവിരുദ്ധമായി കടത്താൻ ശ്രമിച്ച 2,263 കേസുകളും മറ്റ് 418 നിരോധിത വസ്തുക്കളുടെ ശേഖരവും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
കൂടാതെ, ചട്ടങ്ങൾ ലംഘിച്ച് നടത്താൻ ശ്രമിച്ച 19 സാമ്പത്തിക ഇടപാടുകളും കസ്റ്റംസ് വിഭാഗം തടഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമൂഹത്തിന്റെ ആരോഗ്യത്തിനും ഭീഷണിയാകുന്ന ലഹരിമരുന്നുകളുടെയും മറ്റ് അപകടകരമായ വസ്തുക്കളുടെയും ഒഴുക്ക് തടയുന്നതിനായി പരിശോധനകൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ് അധികൃതർ.
വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് കസ്റ്റംസ് ഈ ശക്തമായ പ്രതിരോധം തീർക്കുന്നത്.
Massive drug bust in Saudi Arabia




































