ദുബൈ: (https://gcc.truevisionnews.com/) മഴസമയത്ത് റോഡിൽ അപകടകരമായ രീതിയിൽ വാഹനഭ്യാസങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടിയുമായി ദുബൈ പൊലീസ്. അൽ റുവയ്യ, ലബാബ് തുടങ്ങിയ മേഖലകളിൽ നടന്ന അഭ്യാസ പ്രകടനങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വീഡിയോകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിയമലംഘകരെ പൊലീസ് തിരിച്ചറിഞ്ഞതും വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതും. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടു കിട്ടണമെങ്കിൽ ഉടമകൾ 50,000 ദിർഹം (ഏകദേശം 11 ലക്ഷത്തിലധികം രൂപ) പിഴയായി നൽകേണ്ടി വരും.
അശ്രദ്ധമായ ഡ്രൈവിങ്, അഭ്യാസങ്ങൾ, പൊതുജനങ്ങൾക്ക് ശല്യമാകുന്ന തരത്തിൽ അമിത ശബ്ദം തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മഴയിൽ റോഡുകളിൽ ഘർഷണം കുറയുന്നതിനാൽ ഇത്തരം അഭ്യാസങ്ങൾ വലിയ അപകടങ്ങൾക്ക് വഴിവെക്കാറുണ്ട്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡിപാർട്ട്മെന്‍റ് ഓഫ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സാലിം ബിൻ സുവൈദാൻ പറഞ്ഞു.
മഴയുള്ള സാഹചര്യങ്ങളിൽ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിക്കണം. വാഹനത്തിന്‍റെ വേഗത കുറക്കുകയും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുകയും വേണം.
Dubai Police tows vehicles that practiced in the rain, fines them Dh50,000




































