ദോഹ: (gcc.truevisionnews.com) ഖത്തറിലെ സ്കൂൾ പ്രവേശനത്തിനുള്ള നിബന്ധനകളിൽ ഇളവു വരുത്തി വിദ്യാഭ്യാസ മന്ത്രാലയം. പ്രവാസികൾക്കും ഭിന്നശേഷിക്കാർക്കും ഏറെ ആശ്വാസകരമായ ഇളവുകളാണ് പ്രഖ്യാപിച്ചത്. സ്കൂൾ അഡ്മിഷന്റെ ഉയർന്ന പ്രായപരിധിയിലും മാറ്റം വരുത്തി.
വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം ഇനി മുതൽ സന്ദർശക വിസയിൽ ഖത്തറിലെത്തിയ വിദ്യാർഥികൾക്കും സ്കൂൾ പ്രവേശം അനുവദിക്കും. ഇവരുടെ റെസിഡൻസി നടപടികൾ പൂർത്തിയാക്കാൻ രണ്ട് മാസത്തെ സാവകാശമുണ്ടാകും.
ആവശ്യമെങ്കിൽ ഇത് അടുത്ത രണ്ടു മാസത്തേക്ക് നീട്ടി നൽകാനും വ്യവസ്ഥയുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഇല്ലാതെ എത്തുന്ന വിദ്യാർഥികൾക്ക് അറ്റസ്റ്റേഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിന് രണ്ടു മാസത്തെ ഗ്രേസ് പിരിയഡും അനുവദിച്ചു.
ഇതോടൊപ്പം എല്ലാ ക്ലാസുകളിലെയും അഡ്മിഷനു വേണ്ട ഉയർന്ന പ്രായപരിധിയും പരിഷ്കരിച്ചു. ഇവർക്ക് ഒരു വർഷത്തെ ഇളവാണ് ലഭിക്കുക. ഏറ്റവും പുതിയ അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ ഇവർക്ക് അഡ്മിഷൻ നൽകും.
പഠന ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും സ്കൂൾ പ്രവേശനത്തിനുള്ള പ്രായപരിധിയും ഉയർത്തി. രാജ്യത്തെ സ്കൂൾ പ്രിൻസിപ്പൽമാരും അധികൃതരും പങ്കെടുത്ത വാർത്താ സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപനങ്ങൾ നടത്തിയത്. മന്ത്രാലയത്തിൽ നിന്നുള്ള സർക്കുലർ ലഭിച്ച ശേഷമാകും ഇക്കാര്യങ്ങൾ പ്രാബല്യത്തിലാകുക.
Ministry of Education relaxes school admission requirements in Qatar



















.jpeg)








