ജിദ്ദ: ( gcc.truevisionnews.com ) പ്രവർത്തനമികവിൽ ശ്രദ്ധേയമായ വളർച്ചുമായി ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം. നവംബറിൽ മുൻ വർഷത്ത അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 8.6 ശതമാനം വർധനവാണുണ്ടായത്. മൊത്തം 48.6 ലക്ഷം യാത്രക്കാർ നവംബറിൽ മാത്രം വിമാനത്താവളം വഴി കടന്നുപോയി.
വിമാന സർവീസുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 10.6 ശതമാനം വളർച്ചയോടെ ആകെ 25,900 സർവീസുകൾ നടന്നു. നവംബർ 20നായിരുന്നു ഏറ്റവും തിരക്കേറിയ ദിവസം. 1,76,800ലധികം യാത്രക്കാരാണ് അന്നേ ദിവസം വിമാനത്താവളം ഉപയോഗിച്ചത്. ഇത് മുൻവർഷത്തെ ഏറ്റവും ഉയർന്ന ദിനത്തിലെ റെക്കോർഡിനേക്കാൾ 9.6 ശതമാനം കൂടുതലാണ്. കൈകാര്യം ചെയ്ത ബാഗേജുകളുടെ എണ്ണമാകട്ടെ 56 ലക്ഷമായി ഉയർന്നു.
25.4 ശതമാനത്തിന്റെ വലിയ വളർച്ചയാണ് ഇതിൽ രേഖപ്പെടുത്തിയത്. ഈ വർഷം ജനുവരി മുതൽ നവംബർ 30 വരെയുള്ള ആകെ യാത്രക്കാരുടെ എണ്ണം 48 ദശലക്ഷത്തിലെത്തി. മുൻവർഷത്തേക്കാൾ 8.9 ശതമാനം കൂടുതലാണിത്.

Content Highlight: 4.86 million passengers Jeddah International Airport achieves record in November






























